ഇന്ത്യൻ കറൻസി നോട്ടുകളും പ്രധാനപ്പെട്ട സർക്കാർ മുദ്രകളും അച്ചടിക്കുന്ന നാസിക്കിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസ് സ്ഥാപിതമായിട്ട് 100 വർഷം.
നേരം പുലർന്നു വരുന്നതേയുള്ളു. റബർ ടാപ്പിംഗ് തൊഴിലാളികളും നടത്തക്കാരുമെല്ലാമായി കേശവേട്ടന്റെ ചായക്കട സജീവമാണ്. നാട്ടിലെ പത്രവിതരണക്കാരനും പരോപകാരിയുമായ അപ്പുക്കിളി ചായ കുടിച്ചുകൊണ്ട് ചിന്താമഗ്നനായി ഒരു ബഞ്ചിലിരിക്കുന്നു.നാട്ടിലെ സ്ഥിരം തള്ളുമാമൻ പത്രപാരായണം കഴിഞ്ഞ് തലയുയർത്തി എല്ലാവരേയുമൊന്നു നോക്കി. ചിന്തിച്ചു വിഷാദിച്ചിരിക്കുന്ന അപ്പുക്കിളിയെ കണ്ടു. “എന്തെടെയ്, മിഴുങ്ങസ്യ ആയി ഇരിക്കുന്നേ? തള്ളുമാമൻ തുടക്കമിട്ടു. “ഓ, അത്യാവശ്യമായി കുറച്ച് പൈസ വേണം മാമാ, ആ നോട്ടടിക്കുന്ന പ്രസിലെങ്ങാനും ഒരു പണി കിട്ടുമോ ആവോ ?”അപ്പുക്കിളി മടുപ്പോടെ പറഞ്ഞു.
“ഡാ.. അതൊരു പോയിന്റാ. നാസിക്കിലെ നോട്ടടിക്കുന്ന പ്രസിലൊരു പണി കിട്ടിയാ രക്ഷപ്പെട്ടു. സ്വർഗമാടാ സ്വർഗം!”മാമൻ തള്ളിത്തുടങ്ങി.“അതെന്താ മാമാ? കറൻസി അച്ചടിക്കുന്ന ഇടമല്ലേ? കടുപ്പമുള്ള സെക്യൂരിറ്റിയൊക്കെയല്ലേ? “ഏത് സെക്യൂരിറ്റി? “അവിടെ ജോലി ചെയ്യുന്നവന്മാരുടെ ഒരു യോഗം! വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രസിലെ മാനേജർ പറയും: ഡാ, ഇന്ന് ഓവർടൈം പണിയെടുത്തതല്ലേ, ആ അഞ്ഞൂറിന്റെ പായ്ക്കറ്റിൽനിന്ന് രണ്ടെണ്ണം എടുത്ത് പോക്കറ്റിലിട്ടോ!”എന്ന്!അപ്പോഴാണ് അപ്രതീക്ഷിതമായി ചായക്കടക്കാരൻ കേശവേട്ടൻ വണ്ടിക്കു മുന്നിലേക്ക് ചാടിയത്. “അതേയ്, കഴിഞ്ഞ മാസത്തെ പറ്റ് തന്നിട്ട് നോട്ട് തള്ള്!”അതോടെ തള്ളുവണ്ടി തകിടം മറിഞ്ഞു. ചുറ്റുമുള്ളവരെ ദയനീയമായി നോക്കി മാമൻ മിണ്ടാതിരുന്നു.
ചായക്കടയിലെ പൊട്ടിച്ചിരികൾക്കിടയിലേക്കാണ് നാട്ടിലെ വിദ്യാസമ്പന്നനും സർവാദരണീയനും റിട്ടയേഡ് ഹെഡ്മാസ്റ്ററുമായ വിശ്വാമിത്രൻ സാർ കയറിവന്നത്. “ എന്താടോ ഇത്ര വല്യ തമാശ. ഞാനും കൂടൊന്ന് കേൾക്കട്ടെ.’’ സാർ ബഞ്ചിൽ ഉപവിഷ്ടനായി. അപ്പുക്കിളി കാര്യം പറഞ്ഞു. വിശ്വാമിത്രൻ സാർ എല്ലാവരേയും ഒന്നു നോക്കി. “നാസിക് പ്രസിന്റെ കഥ ഞാൻ പറഞ്ഞുതരാം. നൂറ്റാണ്ട് പിന്നിട്ട, ഇന്ത്യയുടെ അഭിമാനസ്ഥാപനമാണത്. കേവലം ഒരു അച്ചടിശാലയുടെ വാർഷികമല്ല, മറിച്ച് സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയുടെയും പരമാധികാരത്തിന്റെയും നൂറുവർഷത്തെ ചരിത്രമാണ് അടയാളപ്പെടുത്തുന്നത്.” മാഷ് പറഞ്ഞ കഥയിങ്ങനെ.
പ്രധാന ഉത്പന്നങ്ങളും സേവനങ്ങളും
രാജ്യത്തിന്റെ ദൈനംദിന ഭരണത്തിനും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നിർണായക രേഖകളാണ് സെക്യൂരിറ്റി പ്രസ് നിർമിക്കുന്നത്.പാസ്പോർട്ടുകളും വീസകളും: ഇന്ത്യൻ പൗരന്മാർക്കുള്ള സാധാരണ പാസ്പോർട്ടുകൾ, നയതന്ത്ര പാ
സ്പോർട്ടുകൾ, വീസ സ്റ്റിക്കറുകൾ
സ്റ്റാമ്പുകൾ: തപാൽ സ്റ്റാമ്പുകൾ, റവന്യു സ്റ്റാമ്പുകൾ, കോർട്ട് ഫീ സ്റ്റാമ്പുകൾ.
സാമ്പത്തിക രേഖകൾ: ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, ഗവൺമെന്റ് ബോണ്ടുകൾ, എൻഎസ്സി സർട്ടിഫിക്കറ്റുകൾ.
നോൺ-ജുഡീഷ്യൽ പേപ്പറുകൾ: ആധാരം എഴുതാനും മറ്റ് കരാറുകൾക്കുമുള്ള മുദ്രപത്രങ്ങൾ.
ഡിജിറ്റൽ യുഗവും ഇ-പാസ്പോർട്ടും
നൂറാം വർഷത്തിലേക്ക് കടക്കുമ്പോൾ പരമ്പരാഗത അച്ചടിരീതികളിൽനിന്ന് ഡിജിറ്റൽ സെക്യൂരിറ്റി രംഗത്തേക്ക് ചുവടുവച്ചു.
ഇ-പാസ്പോർട്ട്: ബയോമെട്രിക് ചിപ്പുകൾ അടങ്ങിയ പുതിയ തലമുറ ഇ-പാസ്പോർട്ടുകളുടെ ഉത്പാദനം നാസിക് പ്രസിലാണ് പുരോഗമിക്കുന്നത്.
വ്യാജരേഖകൾ തടയൽ: അൾട്രാവയലറ്റ് മഷി, വാട്ടർമാർക്കുകൾ, ഹോളോഗ്രാമുകൾ, മൈക്രോ ടെക്സ്റ്റ് തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി രേഖകൾ കൂടുതൽ സുരക്ഷിതമാക്കുന്നു.
സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ രാജ്യത്തുടനീളമായി ഒമ്പത് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇവയെ പ്രധാനമായും കറൻസി അച്ചടിശാലകൾ, സെക്യൂരിറ്റി പ്രസുകൾ, കമ്മട്ടങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.
കറൻസി പ്രസുകൾ
ബാങ്ക് നോട്ടുകൾ അച്ചടിക്കുന്നതിനുള്ള സ്ഥാപനങ്ങൾ:
കറൻസി നോട്ട് പ്രസ്, നാസിക് (മഹാരാഷ്ട്ര): രൂപ നോട്ടുകളുടെ അച്ചടിക്ക് പേരുകേട്ട ഏറ്റവും പഴയ യൂണിറ്റുകളിലൊന്ന്.
ബാങ്ക് നോട്ട് പ്രസ്, ദേവാസ് (മധ്യപ്രദേശ്): ഉയർന്ന മൂല്യമുള്ള നോട്ടുകൾ അച്ചടിക്കുന്നതിനൊപ്പം ഉയർന്ന സുരക്ഷയുള്ള പ്രിന്റിംഗ് മഷിയും ഇവിടെ നിർമിക്കുന്നു.
സെക്യൂരിറ്റി പ്രസുകൾ
പാസ്പോർട്ട്, മുദ്രപ്പത്രങ്ങൾ, തപാൽ സ്റ്റാമ്പുകൾ മുതലായവ നിർമിക്കുന്ന സ്ഥാപനങ്ങൾ: ഇന്ത്യ സെക്യൂരിറ്റി പ്രസ്, നാസിക് (മഹാരാഷ്ട്ര): പാസ്പോർട്ടുകൾ, വീസകൾ, മുദ്രപത്രങ്ങൾ, തപാൽ ഉത്പന്നങ്ങൾ എന്നിവയുടെ പ്രധാന നിർമാണ കേന്ദ്രം.
സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്, ഹൈദരാബാദ് (തെലുങ്കാന): ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാവശ്യമായ മുദ്രപത്രങ്ങൾ, ചെക്കുകൾ, മറ്റ് സുരക്ഷാ രേഖകൾ എന്നിവ നിർമിക്കുന്നു. സെക്യൂരിറ്റി പേപ്പർ മിൽ, നർമദാപുരം / ഹോഷംഗാബാദ് (മധ്യപ്രദേശ്): നോട്ടുകളും സുരക്ഷാരേഖകളും അച്ചടിക്കാൻ ആവശ്യമായ പ്രത്യേക സുരക്ഷാ കടലാസുകൾ നിർമിക്കുന്നു.
ഭാരത സർക്കാരിന്റെ കമ്മട്ടങ്ങൾ
നാണയങ്ങൾ വാർത്തെടുക്കൽ, സ്വർണം/വെള്ളി ശുദ്ധീകരണം, മെഡലുകൾ എന്നിവയുടെ നിർമാണം നടത്തുന്ന സ്ഥാപനങ്ങൾ: ഇന്ത്യ ഗവൺമെന്റ് മിന്റ്, മുംബൈ (മഹാരാഷ്ട്ര): 1829ൽ സ്ഥാപിച്ച ഈ കമ്മട്ടത്തിൽ നാണയങ്ങൾക്ക് പുറമെ ഔദ്യോഗിക മെഡലുകളും പ്രഖ്യാപിത ഓർമനാണയങ്ങളും നിർമിക്കുന്നു.ഇന്ത്യ ഗവൺമെന്റ് മിന്റ്, കോൽക്കത്ത (പശ്ചിമ ബംഗാൾ): 1757-ൽ പ്രവർത്തനം തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള പ്ലാന്റ്.ഇന്ത്യ ഗവൺമെന്റ് മിന്റ്, ഹൈദരാബാദ് (തെലുങ്കാന): ആധുനിക രീതിയിലുള്ള നാണയം ഉത്പാദനം നടത്തുന്ന പ്രധാന കമ്മട്ടം.
ഇന്ത്യ ഗവൺമെന്റ് മിന്റ്, നോയിഡ (ഉത്തർപ്രദേശ്): 1988ൽ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും പുതിയ കമ്മട്ടം.
സുരക്ഷയുംസാങ്കേതികവിദ്യയും
സാധാരണ കടലാസിലല്ല ഇവ അച്ചടിക്കുന്നത്. വാട്ടർമാർക്കുകൾ, സുരക്ഷാനൂലുകൾ, അൾട്രാവയലറ്റ് വെളിച്ചത്തിൽ മാത്രം കാണുന്ന പ്രത്യേക മഷികൾ എന്നിവ ഉപയോഗിക്കുന്നു. നിരീക്ഷണ സംവിധാനം: അതിശക്തമായ ത്രീ-ടയർ സുരക്ഷാ വലയത്തിലാണ് സെക്യൂരിറ്റി പ്രസ് പ്രവർത്തിക്കുന്നത്. ജീവനക്കാർക്കുപോലും കർശനമായ പരിശോധനകൾക്ക് ശേഷമേ അകത്തേക്ക് പ്രവേശനമുള്ളൂ.
രണ്ടാം ലോകയുദ്ധവും (1939-1945) "സിംഗപ്പൂർ ഡോളറും
ബ്രിട്ടീഷ് കീഴിലായിരുന്ന മലേഷ്യ, സിംഗപ്പൂർ, മ്യാൻമർ (ബർമ) തുടങ്ങിയ രാജ്യങ്ങളിലേക്ക് ആവശ്യമായ ‘മലയൻ ഡോളർ,’ "ബർമീസ് രൂപ' തുടങ്ങിയ വിദേശ കറൻസികൾ അച്ചടിച്ചിരുന്നത് നാസിക് പ്രസിലായിരുന്നു.
യുദ്ധസമയത്ത് ജപ്പാൻ ഈ പ്രദേശങ്ങൾ പിടിച്ചടക്കിയതോടെ, അവിടെ പ്രചാരത്തിലുണ്ടായിരുന്ന കറൻസികൾ നാസിക്കിൽനിന്ന് രഹസ്യമായി കടത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.
രഹസ്യ കറൻസിട്രെയിനുകൾ
നാസിക്കിൽ അച്ചടിക്കുന്ന കോടിക്കണക്കിന് രൂപയുടെ കറൻസി നോട്ടുകളും സ്റ്റാമ്പ് പേപ്പറുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത് അതീവ രഹസ്യമായിട്ടാണ്.ആയുധധാരികളായ സൈനികരും റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും മാത്രം അകമ്പടി സേവിക്കുന്ന ഈ ട്രെയിനുകളുടെ ലക്ഷ്യസ്ഥാനമോ സമയമോ പുറത്തുനിന്നുള്ള ആർക്കും അറിയാൻ സാധിക്കില്ല.
കേടായ നോട്ടുകൾ
പ്രിന്റിംഗ് പിഴവുള്ള നോട്ടുകൾ പ്രസിനുള്ളിൽ വച്ചുതന്നെ അതീവ സുരക്ഷയോടെ യന്ത്രങ്ങൾ ഉപയോഗിച്ച് പൊടിച്ചുകളയുകയാണ് ചെയ്യുന്നത്.
ഒരു രൂപ നോട്ട്
നാസിക് പ്രസിൽ നിർമിച്ചിരുന്ന ഒരു രൂപ നോട്ടുകളുടെ അച്ചടി ചെലവ് കൂടുതലായതിനാൽ 1994ൽ നിർത്തിവച്ചു.പിന്നീട് 2015ൽ വലിയ ജനകീയ ആവശ്യത്തെ തുടർന്ന് പുതിയ സുരക്ഷാ സവിശേഷതകളോടെ നാസിക് പ്രസിൽ തന്നെ ഒരു രൂപ നോട്ടുകളുടെ അച്ചടി വീണ്ടും ആരംഭിച്ചു.മൂന്നുതരം സുരക്ഷാവലയം: കേന്ദ്ര വ്യവസായ സുരക്ഷാ സേനയും മഹാരാഷ്ട്ര പൊലിസുമാണ് പ്രസിന് കാവൽ നിൽക്കുന്നത്. ഡിജിറ്റൽ കൗണ്ടിംഗ്: അച്ചടിക്കുന്ന ഓരോ കടലാസിന്റെയും കഷണങ്ങളുടെയും കണക്ക് ഓരോ ഷിഫ്റ്റിലും ഒത്തുനോക്കാറുണ്ട്. ഒരൊറ്റ പേപ്പർ കുറഞ്ഞാൽപോലും മുഴുവൻ ജീവനക്കാരെയും പുറത്തുപോകാൻ അനുവദിക്കാതെ പ്രസ് പൂട്ടി പരിശോധിക്കും.
സ്വാതന്ത്ര്യത്തിനുമുമ്പ്, 1925ലാണ് ബ്രിട്ടീഷ് ഭരണകൂടം നാസിക്കിൽ ഇന്ത്യ സെക്യൂരിറ്റി പ്രസ് സ്ഥാപിക്കുന്നത്. അതുവരെ ഇന്ത്യക്കാവശ്യമായ പാസ്പോർട്ടുകളും സ്റ്റാമ്പുകളും ബോണ്ടുകളും ലണ്ടനിലെ വാട്ടർലോ ആൻഡ് സൺസ് എന്ന സ്ഥാപനത്തിലാണ് അച്ചടിച്ചിരുന്നത്. രാജ്യത്തിനുള്ളിൽതന്നെ സുരക്ഷിതമായ അച്ചടി സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്.
കാലഗണന
1925: നാസിക്കിൽ ഇന്ത്യ സെക്യൂരിറ്റി പ്രസ് പ്രവർത്തനം ആരംഭിച്ചു.
1947: സ്വാതന്ത്ര്യാനന്തരം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സ്വതന്ത്ര വകുപ്പായി.
2006: സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള യൂണിറ്റായി.
2025 - 2026: 100 വർഷത്തെ അതുല്യമായ സേവനവും നൂതന സാങ്കേതികവിദ്യയിലേക്കുള്ള മാറ്റവും.